'പ്രതിസന്ധി ഒഴിവാക്കാൻ ജെറ്റിന് ഒരു രൂപ കൂടി മതിയായിരുന്നു'

'പ്രതിസന്ധി ഒഴിവാക്കാൻ ജെറ്റിന് ഒരു രൂപ കൂടി മതിയായിരുന്നു'
Published on

വെറും ഒരു രൂപയുടെ കുറവാണ് ജെറ്റ് എയർവേയ്സിനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? പക്ഷെ സത്യമാണ്.   

ഒരു രൂപ (1.4 യുഎസ് സെന്റ്) അധികം ഉണ്ടായിരുന്നെങ്കിൽ ചൂടുള്ള ഭക്ഷണവും നനുനനുത്ത തൂവാലകളും യാത്രക്കാർക്ക് നൽകാൻ ഇത്ര വലിയ നഷ്ടം കമ്പനിക്ക് ഒരു പക്ഷെ സഹിക്കേണ്ടി വരില്ലായിരുന്നു.     

ഇത്ര ചെറിയ കാര്യം പോലും നേടാൻ സാധിക്കാതെ വന്നതോടെ ജെറ്റിനെ കരകയറ്റാൻ ബാങ്കുകളുടെ സഹായം തേടുകയാണ് ചെയർമാൻ നരേഷ് ഗോയലും രണ്ടാമത്തെ വലിയ ഷെയർ ഹോൾഡർ ആയ എത്തിഹാദ് എയർവേയ്‌സും.      

ജീവക്കാർക്ക് പ്രതിഫലം നൽകാനാവാതെ വന്നപ്പോഴേ, കമ്പനി ബാങ്ക് വായ്പാ തിരിച്ചടവ് മുടക്കുമെന്ന് ഏറെക്കുറെ വ്യക്തമായിരുന്നു. 2018, ഡിസംബർ 31 ന് വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ ജെറ്റിന്റെ ക്രെഡിറ്റ് റേറ്റിംഗും താഴ്ന്നു. അതായത് ഇനി വായ്പ ലഭിക്കാൻ മുൻപത്തേക്കാളേറെ കമ്പനി ബുദ്ധിമുട്ടും.      

ഇനി ആ ഒരു രൂപ എവിടെയാണ് ജെറ്റിന് നഷ്ടപ്പെട്ടത് എന്ന് പരിശോധിക്കാം. ഒരു ഫുൾ-സർവീസ് കാരിയർ എന്ന നിലക്ക്, ഇന്ത്യയിലെ രണ്ടാമത്തെ വലിയ എയർലൈൻ ആയ ജെറ്റിന് ഒരു സീറ്റ് കിലോമീറ്ററിന് (ASK) തൊട്ടടുത്ത എതിരാളികളായ ഇൻഡിഗോയെക്കാളും ഒരു രൂപ കൂടുതൽ  ചെലവഴിക്കണമായിരുന്നു. ഇന്ധനച്ചെലവുകൾ കൂടാതെയാണിത്.        

2015 അവസാനമായപ്പോഴേക്കും ഒരു സീറ്റ് കിലോമീറ്ററിന് ജെറ്റ് ഇൻഡിഗോയെക്കാളും വെറും 50 പൈസ കൂടുതൽ വരുമാനം മാത്രമേ നേടിയിരുന്നുള്ളൂ. ഇവിടെയാണ് പ്രശ്നങ്ങളുടെ തുടക്കം. 

ഇതേസമയം, ഇൻഡിഗോ തങ്ങളുടെ പ്രവർത്തനം 2.5 ഇരട്ടിയായി വർധിപ്പിച്ചു. മാത്രമല്ല, വരുമാനത്തിൽ നിന്ന് 0.9 രൂപ (ഒരു സീറ്റ് കിലോമീറ്ററിന്) വെട്ടിച്ചുരുക്കി, യാത്രാ നിരക്കും ഗണ്യമായി കുറച്ചു.

2016 ന്റെ ആദ്യ 9 മാസങ്ങളിലാണ് ഇൻഡിഗോ മത്സരം കടുപ്പിച്ചത്. 

എതിരാളിയുടെ കുതിച്ചുചാട്ടം നേരിടാൻ ജെറ്റിന് കഴിഞ്ഞില്ല.  വരുമാനത്തിൽ നിന്ന് 0.3 രൂപ വേണ്ടെന്ന് വെച്ച് മത്സരം ചെറുക്കാൻ ജെറ്റ് ശ്രമിച്ചെങ്കിലും അത് തിരിച്ചടിയായി. കാരണം ടിക്കറ്റ് നിരക്ക്, യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിക്കാൻ ജെറ്റ് ചെലവാക്കുന്ന തുകയെക്കാളും കുറഞ്ഞു.  

സെപ്റ്റംബർ 2017 മുതൽ എണ്ണവില കുതിച്ചുയരാൻ തുടങ്ങിയതോടെ നഷ്ടം വീണ്ടും കുമിഞ്ഞുകൂടി. എടിഎഫ് വില താഴ്ന്നതോടെ കമ്പനി ചെലവുചുരുക്കാനുള്ള വഴികൾ തേടുകയാണിപ്പോൾ. എന്നാൽ വർഷം 100 മില്യൺ ഡോളർ മെയിന്റനൻസ് ചെലവ് ലഭിച്ചാലും ജെറ്റിന് രക്ഷയില്ല. 2021 മാർച്ചിൽ 900 മില്യൺ ഡോളർ വായ്പാ തിരിച്ചടവുകൾ വരാനിരിക്കുന്നുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com